നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മൈക്ക് വിറ്റ്മെർ

ഇടുങ്ങിയ വൃത്തങ്ങള്‍

എന്റെ സഹപാഠി എന്റെ കുടുംബത്തിന് ഒരു രജിസ്റ്റേര്‍ഡ് കോളിയെ (കാവല്‍ നായ)തന്നു, വളരെ പ്രായം ചെന്നതായിരുന്നതിനാല്‍ അത് ഇനി പ്രസവിക്കുമായിരുന്നില്ല. ഈ സുന്ദരിയായ നായ പക്ഷേ ജീവിതകാലം മുഴുവനും ഒരു ചെറിയ കൂട്ടില്‍ അടയ്ക്കപ്പെട്ടിരുന്നതായി ഞങ്ങള്‍ മനസ്സിലാക്കി. ഇടുങ്ങിയ വൃത്തത്തിനുള്ളില്‍ മാത്രമേ അവള്‍ നടന്നിരുന്നുള്ളു. നേരെ ശരീരം നിവിര്‍ക്കാനോ, നേര്‍ പാതയില്‍ ഓടാനോ അതിനു കഴിഞ്ഞില്ല. കളിക്കാന്‍ വിശാലമായ മുറ്റം ഉണ്ടായിട്ടും താന്‍ അടയ്ക്കപ്പെട്ടിരിക്കുകയാണെന്നാണ് അതു കരുതിയത്.

ആദ്യ ക്രിസ്ത്യാനികള്‍ - അവരിലധികം പേരും യെഹൂദരായിരുന്നു - മോശൈക ന്യാപ്രമാണത്തിന്‍ കീഴില്‍ അടയ്ക്കപ്പെട്ടിരുന്നവരായിരുന്നു. ന്യാപ്രമാണം നല്ലതും പാപത്തെക്കുറിച്ചു ബോധം വരുത്തുവാനും അവരെ യേശുവിങ്കലേക്കു നയിക്കുവാനുമായി ദൈവത്താല്‍ നല്‍കപ്പെട്ടതായിരുന്നുവെങ്കിലും (ഗലാത്യര്‍ 3:19-25), ദൈവകൃപയിലും ക്രിസ്തുവിലെ സ്വാതന്ത്ര്യത്തിലും അടിസ്ഥാനപ്പെട്ട അവരുടെ പുതിയ വിശ്വാസത്തിനനുസരിച്ചു ജീവിക്കേണ്ട സമയമായിരുന്നു ഇത്. അവര്‍ മടിച്ചുനിന്നു. ഈ സമയത്തും അവര്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരായിരുന്നുവോ?

നമുക്കും ഇതേ പ്രശ്‌നം ഉണ്ടായിരിക്കാം. നമ്മെ വേലിക്കെട്ടിനുള്ളില്‍ നിര്‍ത്തുന്ന കര്‍ക്കസ നിയമങ്ങള്‍ ഉള്ള സഭകളിലായിരിക്കാം നാം വളര്‍ന്നു വന്നത്. അല്ലെങ്കില്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉള്ള വീട്ടിലായിരിക്കാം നാം ജനിച്ചത്, ഇപ്പോള്‍ നിയമങ്ങളുടെ സുരക്ഷിതത്വം നമ്മെ വരിഞ്ഞുമുറുക്കുന്നുണ്ടാകാം. രണ്ടായാലും, ക്രിസ്തുവിലുള്ള നമ്മുടെ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള സമയമാണിത് (ഗലാത്യര്‍ 5:1).

സ്‌നേഹത്തില്‍ അവനെ അനുസരിക്കുന്നതിനും (യോഹന്നാന്‍ 14:21) 'സ്‌നേഹത്താല്‍ അന്യോന്യം സേവിക്കുവാനും' (ഗലാ. 5:13) യേശു നമ്മെ സ്വതന്ത്രരാക്കി. 'പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍, നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും' (യോഹന്നാന്‍ 8:36) എന്നതു മനസ്സിലാക്കുന്നവര്‍ക്കായി സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും വിശാലമായ വയല്‍ തുറന്നുകിടക്കുന്നു.

ലിങ്കന്റെ പോക്കറ്റിലെ വസ്തുക്കള്‍

1865 ല്‍ ഫോര്‍ഡ് തിയറ്ററില്‍ വെച്ച് എബ്രഹാം ലിങ്കണ് വെടിയേറ്റ രാത്രിയില്‍ അദ്ദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്നവ ഇവയാണ്: രണ്ടു കണ്ണടകള്‍, ലെന്‍സ് പോളീഷര്‍, ഒരു പേനാക്കത്തി, ഒരു തൂവാല, ഒരു ലെതര്‍ പേഴ്‌സും അതില്‍ അഞ്ചു ഡോളര്‍ കോണ്‍ഫെഡറേറ്റ് നോട്ടും, തന്നെയും തന്റെ പോളിസികളെയും പുകഴ്ത്തുന്ന എട്ട് പത്ര കട്ടിംഗുകള്‍.

പ്രസിഡന്റിന്റെ പോക്കറ്റില്‍ കോണ്‍ഫെഡറേറ്റ് ഡോളറിന് എന്താണു കാര്യം എന്നു ഞാന്‍ അത്ഭുതപ്പെടുന്നു എങ്കിലും പത്ര വാര്‍ത്തയെ സംബന്ധിച്ച് എനിക്കു സംശയമേ ഉണ്ടായിരുന്നില്ല. എല്ലാവര്‍ക്കും പ്രോത്സാഹനം ആവശ്യമാണ് - ലിങ്കണെപ്പോലെയുള്ള ഒരു മഹാനായ നേതാവിനു പോലും. ആ നിര്‍ണ്ണായകമായ നാടകീയ രംഗങ്ങള്‍ക്കു മുമ്പ് അദ്ദേഹം തന്റെ ഭാര്യയെ അവ വായിച്ചുകേള്‍പ്പിക്കുന്ന രംഗം നിങ്ങള്‍ക്കു കാണാനാകുമോ?
പ്രോത്സാഹനം ആവശ്യമുള്ള ആരെയാണ് നിങ്ങള്‍ക്കറിയാവുന്നത്? എല്ലാവരും! നിങ്ങളുടെ ചുറ്റും നോക്കുക. പുറമെ പ്രകടിപ്പിക്കുന്നതുപോലെ ആത്മവിശ്വാസം ഉള്ള ഒരു വ്യക്തിപോലും കാണുകയില്ല. നമ്മുടെയെല്ലാം ഒരു ദിവസത്തെ വിജയത്തെ ഒരു പരാജയമോ, അനാവശ്യമായ ഒരു കമന്റോ, മോശമായ മുടി ചീകലോ ഇല്ലാതാക്കും.

'നമ്മില്‍ ഓരോരുത്തന്‍ കൂട്ടുകാരനെ, നന്മയ്ക്കായി ആത്മിക വര്‍ദ്ധനയ്ക്കു വേണ്ടി
പ്രസാദിപ്പിക്കണം' (റോമര്‍ 15:2) എന്ന ദൈവകല്‍പ്പനയെ നാമെല്ലാം അനുസരിച്ചാല്‍ എന്തു സംഭവിക്കും? 'മനസ്സിനു മധുരവും അസ്ഥികള്‍ക്ക് ഔഷധവും' ആയ 'ഇമ്പമുള്ള വാക്കു' (സദൃശവാക്യങ്ങള്‍ 16:24) മാത്രമേ സംസാരിക്കൂ എന്നു നാമെല്ലാം തീരുമാനിച്ചാല്‍ എന്തു സംഭവിക്കും? സ്‌നേഹിതന്മാര്‍ വായിച്ച് ചിന്തിക്കത്തക്കവിധം ഈ വാക്കുകള്‍ നാം എഴുതിയാല്‍ എന്തു സംഭവിക്കും? എങ്കില്‍ നമ്മുടെ എല്ലാം പോക്കറ്റില്‍ (അല്ലെങ്കില്‍ ഫോണില്‍) കുറിപ്പുകള്‍ ഉണ്ടാകും. നാമെല്ലാം 'തന്നില്‍ തന്നേ പ്രസാദിക്കാതിരുന്ന' (റോമര്‍ 15:3) ക്രിസ്തുവിനോടു കൂടുതല്‍ അനുരൂപരാകും.

എല്ലാം വെറുതെ

ഹെറോയിന്‍ ആസക്തി ദുഃഖകരമാവിധം ദുരന്തപൂര്‍ണ്ണമാണ്. ഉപയോഗിക്കുന്നവര്‍ക്ക് സഹനശക്തി കൂടുന്നതിനാല്‍ ഉത്തേജനം നിലനിര്‍ത്താന്‍ ഉയര്‍ന്ന ഡോസ് വേണ്ടിവരുന്നു. താമസിയാതെ അവരുപയോഗിക്കുന്ന ഉയര്‍ന്ന ഡോസ് അവരെ കൊല്ലാന്‍ ശേഷിയുള്ളതായി മാറുന്നു. ഉയര്‍ന്ന ബാച്ചിന്റെ ഉപയോഗം നിമിത്തം ഒരാള്‍ മരിച്ചു എന്ന് ആസക്തിക്കടിമപ്പെട്ട ഒരുവന്‍ കേള്‍ക്കുമ്പോള്‍, ആദ്യമുണ്ടാകുന്ന പ്രതികരണം ഭയമില്ല മറിച്ച് 'എവിടെ എനിക്കത് കിട്ടും?' എന്നാണ്.

ഈ കുത്തനെയുള്ള ഇറക്കത്തെക്കുറിച്ച് സി.എസ്. ലൂയിസ് തന്റെ 'സ്‌ക്രൂടേപ്പ് ലെറ്റേഴ്‌സില്‍' മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രലോഭന കലയെക്കുറിച്ച് ഒരു പിശാച് നല്‍കുന്ന വിശദീകരണം തന്റെ ഭാവനയില്‍ അദ്ദേഹം വിവരിക്കുന്നു. അല്പം സുഖത്തിലാരംഭിക്കുക…

ബുദ്ധിപരമായ സഹായം

ഒരു റെഡ് ലൈറ്റിനു മുമ്പില്‍ ഞാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍, അതേ മനുഷ്യന്‍ റോഡരികില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഒരു കാര്‍ഡ് ബോര്‍ഡ് സൈന്‍ അയാള്‍ പിടിച്ചിരുന്നു: 'ഭക്ഷണത്തിനു പണം ആവശ്യമുണ്ട്. എന്തെങ്കിലും തരണം.' ഞാന്‍ ദൃഷ്ടി മാറ്റി നെടുവീര്‍പ്പിട്ടു. ആവശ്യക്കാരനെ അവഗണിക്കുന്ന വ്യക്തിയാണോ ഞാന്‍?

ചിലയാളുകള്‍ ആവശ്യക്കാരാണെന്നു നടിക്കുമെങ്കിലും കബളിപ്പിക്കുന്നവരാണ്. മറ്റു ചിലര്‍ ന്യായമായ ആവശ്യങ്ങളുള്ളവരാണെങ്കിലും വിനാശകരമായ ശീലങ്ങള്‍ ഉള്ളവരാണ്. സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത് ഞങ്ങളുടെ നഗരത്തിലെ എയ്ഡ് മിഷനുകള്‍ക്ക് പണം കൊടുക്കുന്നതാണ് നല്ലതെന്നാണ്. ഞാന്‍ ശക്തമായി നെടുവീര്‍പ്പിട്ട ശേഷം കാര്‍ മുന്നോട്ടെടുത്തു. എനിക്ക്…

ശവസംസ്‌കാരത്തിലെ നല്ല വാക്കുകള്‍

ഒരു വിശ്വസ്ത വനിതയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തപ്പോള്‍ എന്റെ ഹൃദയം നിറഞ്ഞു. അവളുടെ ജീവിതം ശ്രദ്ധിക്കപ്പെടുന്നതായിരുന്നില്ല. അവളുടെ സഭയുടെയോ അയല്‍ക്കാരുടെയോ സ്‌നേഹിതരുടെയോ അപ്പുറത്തേക്ക് അവള്‍ അറിയപ്പെട്ടിരുന്നില്ല. പക്ഷേ അവള്‍ യേശുവിനെയും അവളുടെ ഏഴു മക്കളെയും ഇരുപത്തിയഞ്ച് കൊച്ചുമക്കളെയും സ്‌നേഹിച്ചിരുന്നു. അവള്‍ എളുപ്പത്തില്‍ ചിരിക്കുകയും ഔദാര്യമായി ശുശ്രൂഷിക്കുകയും ചെയ്തു. ഒരു സോഫ്റ്റ് ബോള്‍ നീട്ടിയടിക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നു.

സഭാപ്രസംഗി പറയുന്നു, 'വിരുന്നു വീട്ടില്‍ പോകുന്നതിനേക്കാള്‍ വിലാപഭവനത്തില്‍ പോകുന്നത് നല്ലത്'' (7:2). 'ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തില്‍ ഇരിക്കുന്നു' കാരണം അവിടെയാണ് നാം കൂടുതല്‍ ഗൗരവമായ കാര്യം പഠിക്കുന്നത് (7:4). ന്യൂയോര്‍ക്ക് ടൈംസിലെ കോളമിസ്റ്റ് ഡേവിഡ് ബ്രൂക്ക് പറയുന്നത്, രണ്ടു തരത്തിലുള്ള ഉല്‍കൃഷ്ട ഗുണങ്ങളുണ്ടെന്നാണ്: നിങ്ങളുടെ റെസ്യുമെയില്‍ നിങ്ങള്‍ എടുത്തു പറയുന്നവയും നിങ്ങളുടെ ചരമ പ്രസംഗത്തില്‍ ആളുകള്‍ പറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നവയും. ചിലപ്പോള്‍ ഇവ രണ്ടും പരസ്പരം കവിഞ്ഞു കിടന്നേക്കാം എങ്കിലും അവ പരസ്പര പുരകമാണ്. സംശയം തോന്നുമ്പോള്‍ എല്ലായ്‌പ്പോഴും അനുശോചന വാക്കുകള്‍ തിരഞ്ഞെടുക്കുക.

ശവപ്പെട്ടിയിലെ സ്ത്രീക്ക് ഒരു റെസ്യുമെ ഉണ്ടായിരുന്നില്ല, എങ്കിലും അവള്‍ സദൃശവാക്യങ്ങള്‍ 31 നെയും അതിലെ ദൈവഭക്തയായ സ്ത്രീയെയും പോലെ ജീവിച്ചു എന്ന് അവളുടെ മക്കള്‍ സാക്ഷ്യം പറഞ്ഞു. യേശുവിനെ സ്‌നേഹിക്കാനും മറ്റുള്ളവരെ കരുതാനും അവള്‍ അവരെ പ്രചോദിപ്പിച്ചു. 'ഞാന്‍ ക്രിസ്തുവിന്റെ അനുകാരി ആയിരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ അനുകാരികള്‍ ആകുവിന്‍' (1 കൊരിന്ത്യര്‍ 11:1) എന്നു പൗലൊസ് പറഞ്ഞതുപോലെ അവരുടെ അമ്മ യേശുവിനെ അനുകരിച്ചതുപോലെ അവളുടെ ജീവിതം അനുകരിപ്പാന്‍ അവര്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.

നിങ്ങളുടെ ശവസംസ്‌കാരത്തില്‍ ആളുകള്‍ എന്തായിരിക്കും പറയുക? എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ശവസംസ്‌കാരത്തില്‍ പറയാനുള്ള ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സമയം കഴിഞ്ഞു പോയിട്ടില്ല. യേശുവില്‍ വിശ്രമിക്കുക. ഏറ്റവും പ്രധാനപ്പെട്ടതിനു വേണ്ടി ജീവിക്കാന്‍ അവന്റെ രക്ഷ നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു.

ഏകാന്തതാകാര്യ മന്ത്രി

തന്റെ ഭര്‍ത്താവിന്റെ മരണശേഷം ബറ്റ്‌സി മിക്ക ദിവസങ്ങളിലും ടെലിവിഷന്‍ കണ്ടും ഒരാള്‍ക്കുവേണ്ടി മാത്രം ചായ തിളപ്പിച്ചും കൊണ്ട് ഫ്‌ളാറ്റില്‍ ഒതുങ്ങിക്കൂടി. തന്റെ ഏകാന്തതയില്‍ അവള്‍ തനിച്ചായിരുന്നില്ല. 90 ലക്ഷത്തിലധികം ബ്രിട്ടീഷുകാര്‍ (ജനസംഖ്യയുടെ 15 ശതമാനം), തങ്ങള്‍ മിക്കപ്പോഴും അല്ലെങ്കില്‍ എല്ലായ്‌പ്പോഴും ഏകാന്തതയനുഭവിക്കുന്നു എന്നു പറയുന്നവരാണ്.
എന്തുകൊണ്ടാണിതെന്നു കണ്ടെത്താനും എങ്ങനെ സഹായിക്കാമെന്നു കണ്ടെത്താനുമായി ഏകാന്തതാകാര്യ മന്ത്രിയെ ഗ്രേറ്റ് ബ്രിട്ടന്‍ നിയമിച്ചിട്ടുണ്ട്.

ഏകാന്തതയുടെ ചില കാരണങ്ങള്‍ പരിചിതമാണ്: വേരുകള്‍ അറുക്കാന്‍ നാം വേഗം തയ്യാറാകുന്നു. നമുക്ക് നമ്മുടെ കാര്യം നോക്കാന്‍ കഴിയുമെന്നു നാം വിശ്വസിക്കുന്നു, മറ്റുള്ളവരിലേക്കു കൈനീട്ടാന്‍ നമുക്ക് കാരണവുമില്ല. സാങ്കേതിക വിദ്യ നമ്മെ അകറ്റിയിരിക്കുന്നു - നാം ഓരോരുത്തരും നമ്മുടെ മിന്നുന്ന സ്‌ക്രീനില്‍ മുഴുകിയിരിക്കുന്നു.

ഏകാന്തതയുടെ ഇരുണ്ടവശം ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളും കണ്ടിട്ടുണ്ടാകണം. ഇക്കാരണത്താലാണ് നമുക്ക് കൂട്ടുവിശ്വാസികളെ ആവശ്യമായിരിക്കുന്നത്. തുടര്‍ച്ചയായി ഒരുമിച്ചു കൂടുവാന്‍ നമ്മെ ഉത്സാഹിപ്പിച്ചുകൊണ്ടാണ് യേശുവിന്റെ യാഗത്തെക്കുറിച്ചുള്ള ചര്‍ച്ച എബ്രായലേഖനം ഉപസംഹരിക്കുന്നത് (10:25). നാം ദൈവ ഭവനത്തിലെ അംഗങ്ങളാണ്, അതിനാല്‍ നാം ''സഹോദര പ്രീതി'' ഉള്ളവരും ''അതിഥി സല്‍ക്കാരം'' ചെയ്യുന്നവരും ആയിരിക്കണം (13:12). നാം ഓരോരുത്തരും അതിനു ശ്രമിച്ചാല്‍, തങ്ങളെ മറ്റുള്ളവര്‍ കരുതുന്നു എന്ന് എല്ലാവരും മനസ്സിലാക്കും.

ഏകാന്തതയനുഭവിക്കുന്നവര്‍ നമ്മുടെ ദയ തിരിച്ചു തന്നെന്നു വരില്ല, എന്നാല്‍ അത് നിര്‍ത്താനുള്ള കാരണമല്ല. നമ്മെ കൈവിടുകയും ഉപേക്ഷിക്കയുമില്ല എന്ന് യേശു വാഗ്ദത്തം ചെയ്തിട്ടുണ്ട് (13:5). മറ്റുള്ളവരോടുള്ള നമ്മുടെ സ്‌നേഹത്തെ ആളിക്കത്തിക്കാന്‍ അവന്റെ സൗഹൃദത്തെ നമുക്കുപയോഗിക്കാന്‍ കഴിയും. നിങ്ങള്‍ ഏകാന്തതയനുഭവിക്കുന്നോ? ഏതു വിധത്തില്‍ ദൈവകുടുംബത്തെ സേവിക്കാന്‍ നിങ്ങള്‍ക്ക് കഴിയും? യേശുവില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന സ്‌നേഹിതര്‍ എന്നേക്കും നിലനില്‍ക്കും, ഈ ജീവിതത്തിലും അതിനപ്പുറവും.

ഏറ്റവും ചെറിയവരെ സേവിക്കുക

നിയന്ത്രണാതീതമായ ഒരു കാട്ടുതീയുടെ സമയത്ത് ഒരു മനുഷ്യന്‍ റോഡിനരികില്‍ മുട്ടുകുത്തിയിരിക്കുന്നത് വീഡിയോയില്‍ കാണാം. അയാള്‍ കൈകൊട്ടിക്കൊണ്ട് എന്തിനെയോ മാടിവിളിക്കുകയാണ്. എന്താണത്? ഒരു നായ? നിമിഷങ്ങള്‍ക്കകം ഒരു മുയല്‍ ചാടിവന്നു. അയാള്‍ ഭയന്നു വിറയ്ക്കുന്ന മുയലിനെ കോരിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്കോടി.

ഇത്തരം ചെറിയ ഒന്നിന്റെ രക്ഷിക്കല്‍ എങ്ങനെയാണ് ദേശീയ വാര്‍ത്തയാകുന്നത്? കാരണം അതാണ്. ഏറ്റവും ചെറിയതിനോടുപോലും കാണിക്കുന്ന മനസ്സലിവില്‍ പ്രിയതരമായ ഒന്നുണ്ട്. ഏറ്റവും ചെറിയ ജീവികള്‍ക്ക് ഇടം കൊടുക്കണമെങ്കില്‍ വലിയ ഹൃദയം വേണം.

സ്വര്‍ഗ്ഗരാജ്യം, ഒരു മനുഷ്യന്‍ വിരുന്നൊരുക്കിയിട്ട് വരുവാന്‍ മനസ്സുള്ള എല്ലാവര്‍ക്കും ഇടം കൊടുത്തതു പോലെയാണെന്ന് യേശു പറഞ്ഞു. പദവിയും സ്വാധീനവും ഉള്ളവരെ മാത്രമല്ല, 'ദരിദ്രന്മാര്‍, അംഗഹീനന്മാര്‍, കുരുടന്മാര്‍, മുടന്തന്മാര്‍' (ലൂക്കൊസ് 14:21) തുടങ്ങി ബലഹീനരെയും അപ്രധാനരെന്നു തോന്നുന്നവരെയും എല്ലാം ദൈവം ലക്ഷ്യം വയ്ക്കുന്നു എന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്, കാരണം അല്ലായിരുന്നുവെങ്കില്‍ എനിക്കിടം കിട്ടുമായിരുന്നില്ല. പൗലൊസ് പറഞ്ഞു, 'ജ്ഞാനികളെ ലജ്ജിപ്പിക്കുവാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു...ദൈവസന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനു തന്നേ' (1 കൊരിന്ത്യര്‍ 1:27-29).

എന്നെപ്പോലെയുള്ള ചെറിയ ആളുകളെ രക്ഷിക്കണമെങ്കില്‍ ദൈവത്തിന്റെ ഹൃദയം എത്ര വലുതായിരിക്കണം. പ്രത്യുപകരമായി, എന്റെ ഹൃദയം എത്ര വലുതായി വളരണം? 'പ്രധാന ആളുകളെ' എങ്ങനെ ഞാന്‍ പ്രീതിപ്പെടുത്തുന്നു എന്നതിലൂടെയല്ല, ഏറ്റവും അപ്രധാനരെന്നു സമൂഹം കരുതുന്നവരെ എങ്ങനെ ഞാന്‍ സേവിക്കുന്നു എന്നതിലൂടെ എന്ന് എനിക്ക് എളുപ്പത്തില്‍ പറയാന്‍ കഴിയും.

നിങ്ങൾ തിരഞ്ഞെടുക്കപ്പെടാതിരിക്കുമ്പോൾ

എന്‍റെ സുഹൃത്ത് ഒരു പ്രോജക്റ്റ് പൂർത്തിയാക്കിയതായി അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ, പ്രഖ്യാപിച്ചു. മറ്റുള്ളവർ അദ്ദേഹത്തെ അഭിനന്ദിച്ചു, പക്ഷേ അദ്ദേഹത്തിന്‍റെ പോസ്റ്റ് എന്‍റെ ഹൃദയത്തെ കീറിമുറിച്ചു. ആ പ്രോജക്റ്റ് വാസ്തവത്തിൽ എന്‍റേതായിരിക്കേണ്ടതായിരുന്നു. അത് എന്നെ കടന്നു പോയിരിക്കുന്നു, എന്നാൽ  എന്തുകൊണ്ടാണെന്ന് എനിക്ക് തീർച്ചയില്ല.

പാവം യോസേഫ്. ദൈവം അവനെ കടന്നുപോയി, എന്നാൽ അത് എന്തിനാണെന്ന് അവന് അറിയാമായിരുന്നു. യൂദായ്ക്ക് പകരം തിരഞ്ഞെടുക്കപ്പെടുവാനിരുന്ന രണ്ടുപേരിൽ ഒരാൾ ആയിരുന്നു, യോസേഫ്. ശിഷ്യന്മാർ പ്രാർഥിച്ചു: "സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ" (അപ്പൊ. 1:24). ദൈവം അടുത്ത വ്യക്തിയെ തിരഞ്ഞെടുത്തു. തുടർന്ന്, "ചീട്ടു മത്ഥിയാസിനു വീണപ്പോൾ", അവൻ തന്‍റെ തീരുമാനം കൂട്ടത്തെ അറിയിച്ചു (വാക്യം. 26).

ശിഷ്യന്മാർ മത്ഥിയാസിനെ അഭിനന്ദിച്ചപ്പോൾ, യോസേഫിനെക്കുറിച്ച് എനിക്ക് അതിശയം തോന്നുന്നു. തന്‍റെ തിരസ്കരണം അവൻ എങ്ങനെയായിരിക്കും നേരിട്ടത്? അയാൾക്ക്, താൻ വഞ്ചിക്കപ്പെട്ടവനായി തോന്നിയോ?, സ്വയാനുകമ്പയിൽ മുഴുകി മറ്റുള്ളവരിൽ നിന്ന് അകന്നുപോയോ? അതോ അവൻ ദൈവത്തിൽ ആശ്രയിക്കുകയും പിന്തുണാത്മക പങ്കു വഹിച്ച് സന്തോഷത്തോടെ നിലകൊള്ളുകയും ചെയ്തിരുന്നോ?

ഏതാണ് നല്ല തിരഞ്ഞെടുപ്പ് എന്ന് എനിക്കറിയാം. ഞാൻ ഏതു തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്നു എന്നും എനിക്കറിയാം. എത്ര ലജ്ജാകരമാണ്! നിങ്ങൾക്ക് എന്നെ ആവശ്യമില്ലെങ്കിൽ, ശരി. എന്നെക്കൂടാതെ നിങ്ങൾ എപ്രകാരം ചെയ്യും എന്ന് നമുക്ക് നോക്കാം. ആ തിരഞ്ഞെടുപ്പ് മെച്ചപ്പെട്ടതായി തോന്നിയേക്കാം, എന്നാൽ ഇത് സ്വാർത്ഥത കൊണ്ടു മാത്രമാണ്.

ഈ യോസഫിനെക്കുറിച്ച് തിരുവെഴുത്തിൽ വീണ്ടും പരാമർശിച്ചു കാണുന്നില്ല, ആയതിനാൽ അദ്ദേഹം എങ്ങനെ പ്രതികരിച്ചു എന്ന് നാം അറിയുന്നില്ല. നമ്മെ തിരഞ്ഞെടുക്കാത്ത വേളയിലുള്ള നമ്മുടെ പ്രതികരണം കൂടുതൽ പ്രസക്തമാണ്. നമ്മുടെ ജയത്തേക്കാൾ പ്രധാനം, യേശുവിന്‍റെ രാജ്യമാണെന്ന കാര്യം നാം ഓർക്കുന്നുണ്ടോ?, അവൻ തിരഞ്ഞെടുക്കുന്ന ഏതു കർത്തവ്യത്തിലും നമുക്ക് സന്തോഷപൂർവം അവനെ സേവിക്കാം.

ദൈവത്തിന്‍റെ കഥയിലുള്ള വാസം

ഏണസ്റ്റ് ഹെമിംഗ്വേയോട്, ആറ് വാക്കുകളിൽ ഒരു ശ്രദ്ധേയമായ കഥ എഴുതുവാൻ കഴിയുമോയെന്ന് ചോദിച്ചു. അതിന് അദ്ദേഹത്തിന്‍റെ പ്രതികരണം: "വില്പനയ്ക്ക്: ശിശുവിന്‍റെ ഷൂസ്. ഒരിക്കലും ധരിച്ചിട്ടില്ല." എന്നായിരുന്നു. ഹെമിംഗ്വേയുടെ കഥ വളരെ ശക്തമാണ്, കാരണം അത് വിശദാംശങ്ങൾ പൂരിപ്പിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ആരോഗ്യവാനായ ഒരു കുട്ടിയ്ക്ക് ചെരിപ്പുകൾ ആവശ്യമില്ലേ? അതോ ദൈവത്തിന്‍റെ ആഴമേറിയ സ്നേഹവും ആശ്വാസവും ആവശ്യമായി വരുന്ന ദാരുണമായ ഒരു നഷ്ടം സംഭവിച്ചിട്ടുണ്ടോ?

ഏറ്റവും മികച്ച കഥകൾ നമ്മുടെ ഭാവനയെ, കലുഷിതമാക്കുന്നു. ആയതിനാൽ രചിക്കപ്പെട്ടതിൽ ഏറ്റവും ശ്രേഷ്ഠമായ കഥ സർഗ്ഗാത്മകതയുടെ അഗ്നി ആളിക്കത്തിക്കുന്നതിൽ തെല്ലും അതിശയോക്തി ഇല്ല. ദൈവത്തിന്‍റെ കഥയ്ക്ക് ഒരു കേന്ദ്ര പദ്ധതിയുണ്ട്. ദൈവം എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. നാം (മാനവ കുലം) പാപത്തിൽ വീണു. നമ്മുടെ പാപങ്ങളിൽനിന്നും നമ്മെ രക്ഷിക്കുവാൻ യേശുക്രിസ്തു ഭൂമിയിലേയ്ക്കു വന്നു; മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. ഇപ്പോൾ നാം അവന്‍റെ മടങ്ങിവരവും സകലത്തിന്‍റെയും പുനഃസ്ഥാപനവും കാത്തിരിക്കുകയാണ്.

സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളെക്കുറിച്ചും സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിയുന്ന നാം, ഇപ്പോൾ എപ്രകാരം ജീവിക്കണം? യേശു തന്‍റെ മുഴുവൻ സൃഷ്ടികളെയും തിന്മയുടെ ഹസ്തങ്ങളിൽ നിന്ന് പുനഃസ്ഥാപിക്കുകയാണെങ്കിൽ, നാം നിശ്ചയമായും "ഇരുട്ടിന്‍റെ പ്രവൃത്തികളെ ഉപേക്ഷിക്കുകയും വെളിച്ചത്തിന്‍റെ ആയുധവർഗ്ഗം ധരിക്കുകയും" വേണം (റോമർ 13:12). ദൈവശക്തിയാൽ പാപത്തിൽനിന്നു പിന്തിരിയുന്നതും ദൈവത്തേയും മറ്റുള്ളവരെയും സ്നേഹിക്കുകയെന്ന തിരഞ്ഞെടുപ്പും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു (വാ 8-10).

യേശുവിനോട് ചേർന്ന്,  തിൻമയ്ക്കെതിരെ പോരാടുന്നതിനുള്ള നിർദ്ദിഷ്ട മാർഗ്ഗങ്ങൾ, എന്തെല്ലാം വരങ്ങൾ നമുക്കുണ്ട്, നാം കാണുന്ന ആവശ്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ ആശ്രയിച്ചായിരിക്കും. നമുക്ക് നമ്മുടെ ഭാവനയെ ഉപയോഗിച്ച് ചുറ്റും വീക്ഷിക്കാം. മുറിവേറ്റവരേയും വിലപിക്കുന്നവരേയും അന്വേഷിക്കുകയും അവരിലേയ്ക്ക് അവൻ നയിക്കുന്നതുപോലെ ദൈവീക നീതിയും സ്നേഹവും ആശ്വാസവും വ്യാപിപ്പിക്കുകയും ചെയ്യാം.

പുത്ര സ്വീകാരം

ഭവനരഹിതരായ കുട്ടികൾക്കുവേണ്ടി ഒരു മനുഷ്യസ്നേഹി ഒരു അനാഥാലയം നിർമ്മിച്ചപ്പോൾ എനിയ്ക്ക് സന്താഷമായി. അയാൾ അധികമായി കൊടുക്കുകയും അവരിൽ ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തപ്പോൾ ഞാൻ പുളകംകൊണ്ടു. പല അനാഥരും ഒരു സാക്ഷാൽ രക്ഷാധികാരിയെ കിട്ടിയതിൽ ആഹ്ലാദചിത്തരായി. എന്നാൽ പണം മുടക്കിയാളിന് കേവലം എന്നെ സഹായിക്കുക മാത്രമല്ല എന്നെ ആവശ്യവും ഉണ്ടെന്നു ഞാൻ മനസ്സിലാക്കണമായിരുന്നു. അതു എപ്രകാരം ആയിരിയ്ക്കണം?

 നിങ്ങൾ ഒരു ദൈവപൈതലാണെങ്കിൽ നിങ്ങൾക്ക് നേരത്തെതന്നെ അറിയാം, എന്തുകൊണ്ടെന്നാൽ, നിങ്ങൾക്ക് ഇത് സംഭവിച്ചിട്ടുള്ളതാണ്. ദൈവം, “നാം നശിച്ചുപോകാതെ നിത്യജീവൻ പ്രാപിയ്ക്കുവാനായി” മാത്രം നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ അയച്ചതുകൊണ്ട് നാം പരിഭവിയ്ക്കുന്നില്ല. (യോഹന്നാൻ 3:16). ഒരുപക്ഷെ നമുക്ക് ഇതു മതിയായിരിയ്ക്കാം. എന്നാൽ ദൈവത്തിന് അങ്ങനെയല്ല. താൻ “തന്റെ പുത്രനെ അയച്ചത്… നമ്മെ വീണ്ടെടുക്കുവാനാകുന്നു”, അതുകൊണ്ട് അതിൽതന്നെ അവസാനിയ്ക്കുന്നില്ല, എന്നാൽ “നാം പുത്രത്വം പ്രാപിക്കേണ്ടതിനുതന്നെ” (ഗലാത്യർ 4:4–5).

 അപ്പൊസ്തലനായ പൌലൊസ് നമ്മെ സംബോധന ചെയ്യുന്നത് “മക്കൾ” എന്നാകുന്നു, എന്തുകൊണ്ടെന്നാൽ പൗലോസിന്റെ ദിവസത്തിൽ മക്കൾ തങ്ങളുടെ സമ്പത്ത് അവകാശമാക്കുന്നത് സാധാരണമായിരുന്നു. തന്റെ വിഷയം എന്നത്, ഇപ്പോൾ യേശുവിൽ വിശ്വസിക്കുന്ന ഓരോരുത്തനും സ്ത്രീ ആയാലും പുരുഷനായാലും, പിതൃദ്രവ്യത്തിന്റെ തുല്യമായ അവകാശത്തോടുകൂടെ ദൈവത്തിന്റെ “മക്കൾ” ആയി തീരുന്നു (വാക്യം 7).

 ദൈവം ആഗ്രഹിച്ചത് നിങ്ങളെ രക്ഷിക്കുവാൻ മാത്രമായിരുന്നില്ല. തനിയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. അവിടുന്നു നിങ്ങളെ തന്റെ കുടുംബത്തിലേക്ക് ദത്തെടുത്ത് തന്റെ നാമം നിങ്ങൾക്ക് തരികയും (വെളിപ്പാട് 3:12), അഭിമാനപൂർവ്വം നിങ്ങളെ തന്റെ “മകനെന്ന്” വിളിക്കുകയും ചെയ്യുന്നു. നിങ്ങൾ മറ്റുള്ളവരാൽ സ്നേഹിയ്ക്കപ്പെടുവാനോ വലിയ പ്രാധാന്യമുള്ളവനായോ കാണപ്പെടാൻ സാദ്ധ്യതയില്ലായിരിയ്ക്കാം. എന്നാൽ നിങ്ങൾ ദൈവത്താൽ വെറുതെ അനുഗ്രഹിയ്ക്കപ്പെട്ടതല്ല. നിങ്ങൾ ദൈവ പൈതലാകുന്നു. നിങ്ങളുടെ പിതാവ് നിങ്ങളെ സ്നേഹിയ്ക്കുന്നു.